വിഭജിത ജനതയുടെ അവകാശങ്ങള്‍ എളുപ്പം ഹനിക്കപ്പെടുന്നു -കെ കെ ബാബുരാജ്

തൊടുപുഴ: ഇന്ത്യയില്‍ ദലിതരും മുസ്‌ലിംകളുമൊക്കെ വിഭജിത ജനതയാണെന്നും അതിനാല്‍ അവരുടെ അവകാശങ്ങള്‍ എളുപ്പം ഹനിക്കപ്പെടുന്നുവെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ ദളിത് ചിന്തകന്‍ കെ കെ ബാബുരാജ്. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയായി നടക്കുന്ന മുന്നേറ്റ യാത്രക്ക് തൊടുപുഴയില്‍ നടന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവര്‍ണര്‍ വിവിധ പാര്‍ട്ടികളിലാണെങ്കില്‍ പോലും ഏകോപിതരായതിനാല്‍ അധികാര രാഷ്ട്രീയത്തില്‍ അവര്‍ സ്ഥിര സാന്നിധ്യമാണ്. നാളുകള്‍ക്ക് മുമ്പേ മുസ്‌ലിംകളടക്കമുള്ളവരെ അപരവത്കരിക്കാനും അപരിഷ്‌കൃതരായി കാണിക്കാനുമുള്ള ശ്രമങ്ങള്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്നുണ്ട്.
അതേ സമയം തന്നെ ഹൈന്ദവരെ ഏകോപിപ്പിക്കാനും പശുവടക്കമുള്ള ആരാധനാമൂര്‍ത്തികളെ രാഷ്ട്രീയ ബിംബങ്ങളാക്കിയെടുക്കാനുമുള്ള ശ്രമങ്ങള്‍ അവര്‍ നടത്തി. കലാപങ്ങളിലൂടെ അവരുടെ ഉന്മൂലന രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ എതിര്‍ശബ്ദമില്ലാതായ ഇവര്‍ ബാബരി മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രം പണിയാനും പൗരത്വ നിയമമുണ്ടാക്കി മുസ്‌ലിംകളെ പുറന്തള്ളാനുമൊക്കെ ശ്രമം തുടങ്ങിയിരിക്കുകയാണ്.
ദലിതര്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലടക്കം സംവരണമുള്ളതിനാല്‍ അവര്‍ക്ക് പാര്‍ലമെന്റിലടക്കം പ്രാതിനിധ്യമുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ ഏറെയുള്ള പല സംസ്ഥാനങ്ങളില്‍നിന്നും അവര്‍ക്കിപ്പോള്‍ എം പിമാരില്ല. ഇത്തരം അവകാശങ്ങള്‍ മണ്ഡല്‍ കമ്മീഷന്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും അവ നടപ്പായില്ല. നിലവിലുള്ള സംവരണം നിഷേധിക്കുകയും സാമ്പത്തിക സംവരണം വഴി അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. ഈ ഘട്ടത്തില്‍ വിപുലമായ ബഹുജന മുന്നേറ്റങ്ങളുടെ അവകാശങ്ങള്‍ വീണ്ടെടുക്കണമെന്ന് ബാബുരാജ് ആവശ്യപ്പെട്ടു. നമുക്കിടയിലെ ഭിന്നതകള്‍ പരിഹരിച്ച് നമ്മോട് യോജിക്കുന്നവരെ ചേര്‍ത്ത്‌നിര്‍ത്തി പൗരത്വ പ്രക്ഷോഭത്തില്‍ കണ്ടത് പോലെ ഏകോപനത്തോടെ മുന്നേറിയാല്‍ മാത്രമേ പിന്നാക്ക ജനതക്ക് അഭിമാനത്തോടെ ജീവിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഹനീഫ് കാഷിഫി അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ധീന്‍ വാഫി സ്വാഗതം പറഞ്ഞു.
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ. പി. എം അശ്‌റഫ് ,ടി പി സുബൈര്‍ മാസ്റ്റര്‍ ,സി. ടി ജലീല്‍ മാസ്റ്റര്‍ ,സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട് ,ആശിഖ് കുഴിപ്പുറം ,അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ,ഡോ. ജാബിര്‍ ഹുദവി, ബഷീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ ദേശമംഗലം, മുഹമ്മദ് റാസി ബാഖവി, അന്‍വര്‍ മുഹയുദ്ധീന്‍ ഹുദവി ആലുവ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, സുലൈമാന്‍ ഉഗ്രപുരം, മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, മുഹമ്മദ് റഹ്മാനി തരുവണ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുജ്തബ ഫൈസി, ഷമീര്‍ മാസ്റ്റര്‍, കുന്നം ഹൈദര്‍ ഉസ്താദ്, അബ്ദുല്‍ കബീര്‍ റഷാദി, പി.എച്ച് ഷാജഹാന്‍ മൗലവി, കെ.എം.എ ശുക്കൂര്‍, നൗഫല്‍ കേസിരി, ശഹീര്‍ മൗലവി, ടി.എസ് സുബൈര്‍, അബ്ദുറഹ്മാന്‍ പുഴക്കര, അബ്ദുല്‍ ജലീല്‍ ഫൈസി, ടി.കെ അബ്ദുല്‍ കബിര്‍ എന്നിവര്‍ പങ്കെടുത്തു.