മുന്നാക്ക സംവരണം: മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്നത് പത്ത് ശതമാനം അവസരം- വി ആര്‍ ജോഷി

തിരുവനന്തപുരം: മുന്നാക്കത്തിലെ പിന്നാക്ക സംവരണം വഴി മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്നത് പത്ത് ശതമാനം അവസരമാണെന്ന് പിന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടര്‍ വി.ആര്‍ ജോഷി. നിലവിലുള്ള സംവരണീയരുടെ ആനുകൂല്യത്തില്‍ കടുകുമണിയോളം നഷ്ടമുണ്ടാകില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം കബളിപ്പിക്കലാണെന്നും സമുദായ സംവരണം വഴി ലഭിക്കുന്ന ഏഴ് ശതമാനം അവസരവും ജനറല്‍ മെറിറ്റിലെ 42 ശതമാനവും അടക്കം 49 ശതമാനം അവസരമാണ് ഹയര്‍ സെക്കണ്ടറി പ്രവേശനത്തിലടക്കം ലഭിച്ചതെന്നും മുമ്പ് 59 ശതമാനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് നടത്തുന്ന മുന്നേറ്റ യാത്രയുടെ ഭാഗമായി തിരുവന്തപുരം വള്ളക്കടവില്‍ നടന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഇദ്ദേഹം.

സംവരണം ഭരണഘടനാപരമായ അവകാശമാണെന്നും ആ പദം കേള്‍ക്കുമ്പോഴേക്കും വൈഷമ്യം തേന്നേണ്ടതിലെന്നും അദ്ദേഹം പറഞ്ഞു. ഈ അവകാശം നടപ്പാക്കികിട്ടിയത് 35 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ്. 1955 ല്‍ സമര്‍പ്പിച്ച കാക കലേക്കര്‍ കമ്മീഷന്‍ 25 വര്‍ഷവും മണ്ഡല്‍ കമ്മീഷന്‍ 10 വര്‍ഷവും പൂഴ്ത്തിവെക്കപ്പെട്ടു. 1991 ല്‍ കോടതി വിധിയോടെ നടപ്പായപ്പോള്‍ നിലവിലുള്ള പട്ടികജാതി സംവരണമടക്കം 52 ശതമാനം ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ 49.5 ശതമാനമാണ് ലഭിച്ചത്. ക്രീമിലയര്‍ പരിധി നിശ്ചയിച്ചതോടെ പലരും പുറത്താവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സംവരണം സാമ്പത്തികോന്നമന പദ്ധതിയല്ല. പിന്നാക്ക വിദ്യാര്‍ത്ഥികളുടെ മുന്‍തലമുറ വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിക്കാത്തവരാണ്. എന്നാല്‍ മുന്നാക്ക വിഭാഗമങ്ങനെയല്ല. ഇവര്‍ക്ക് സാമ്പത്തിക പരാധീനതയുണ്ടെങ്കില്‍ പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടണം.
പിന്നാക്ക വിഭാഗങ്ങളുടെ സംവരണാവകാശങ്ങള്‍ ഹനിക്കാനുള്ള ഹീനശ്രമങ്ങളാണ് ഭരണകൂടവും ഉദ്യോഗസ്ഥരും നടത്തുന്നത്. മുന്നാക്ക സംവരണത്തിന്റെ മാനദണ്ഡങ്ങള്‍ പോലും പിന്നാക്ക സംവരണത്തെ അവരെ കൊണ്ട്തന്നെ വിമര്‍ശിപ്പിക്കാനുള്ള കുതന്ത്രം അടങ്ങുന്നതാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായും സവര്‍ണ സംവരണം ഉപയോഗപ്പെടുത്തപ്പെടുന്നു. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ മധ്യതിരുവിതാംകൂറില്‍ നടന്ന പ്രചരണങ്ങള്‍ അങ്ങേയറ്റം വര്‍ഗീയമായിരുന്നു. ക്രിസ്ത്യാനികളുടെ അവകാശങ്ങളെല്ലാം മുസ്‌ലിംകള്‍ കയ്യടക്കി വെച്ചിരിക്കുകയാണെന്നും യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ മുന്നാക്ക സംവരണം നഷ്ടമാകുമെന്നുമെക്കെ പ്രചരിപ്പിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ മുസ്‌ലിംകളില്‍ 20 ശതമാനം മാത്രമാണ് സമ്പന്നര്‍ ബാക്കിയെല്ലാം ദരിദ്രരാണ്. ക്രിസ്ത്യാനികളില്‍ 80 ശതമാനവും സമ്പന്നരാണ്.

താഴെ കിടയിലുള്ളവരെ ഉയര്‍ത്തി കൊണ്ടുവരുന്ന സംവരണത്തിന് പകരം എല്ലാ തരത്തിലുള്ളവര്‍ക്ക് ഒരേ അവസരം മാത്രം നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹിക നീതി അട്ടിമറിക്കുന്ന ഈ ഘട്ടത്തില്‍ എസ്് കെ എസ് എസ് എഫ് മുന്നേറ്റ വലിയ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ അവകാശ സംരക്ഷണത്തിന് നാം രംഗത്തിറങ്ങണമെന്ന് ജാഥാ നായകനും എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. സമസ്ത തിരുവനന്തപുരം ജില്ലാ സെക്രട്ടറി നൗഷാദ് ബാഖവി അധ്യക്ഷത വഹിച്ചു. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.

എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ജില്ലാ സെക്രട്ടറി മുഹമ്മദ് റാസി ബാഖവി കല്ലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ. പി. എം അശ്‌റഫ്, ടി പി സുബൈര്‍ മാസ്റ്റര്‍, സി. ടി ജലീല്‍ മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഹബീബ് ഫൈസി കോട്ടോപാടം, സ്വാദിഖ് അന്‍വരി, ഫൈസല്‍ ഫൈസി, നിസാം കണ്ടത്തില്‍, ത്വാഹ നെടുമങ്ങാട്, സുലൈമാന്‍ ഉഗ്രപുരം, ഹബീബ് വരവൂര്‍,
മുബാറക്ക് എടവണ്ണപാറ, സുറൂര്‍ പാപിനിശ്ശേരി, സ്വാദിഖ് ഫൈസി താനൂര്‍, മുഹമ്മദ് റഹ്മാനി തരുവണ, ഷാക്കിര്‍ ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അബ്ദുല്‍ ഖാദര്‍ ഹുദവി, സമസ്ത ജില്ല പ്രസിഡന്റ് ഷാജഹാന്‍ ദാരിമി, സിദ്ധീഖ് ഫൈസി അല്‍ അസ്ഹരി, അബൂ സ്വാലിഹ് ഫൈസി, നിസാമുദ്ധീന്‍ മുസ്ലിയാര്‍, എസ്.ഇ.എ ജില്ലാ പ്രസിഡന്റ് എച്ച്.എ.റഹ്മാന്‍, ഷാനവാസ് മാസ്റ്റര്‍, നവാസ് മന്നാനി പനവൂര്‍, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ശരീഫ് നിസാമി, ട്രെഷറര്‍ അന്‍വര്‍ഷാ വാഫി, സഈദ് മൗലവി വിഴിഞ്ഞം, ബീമാപള്ളി റഷീദ്,
അഹ്മദ് ഉഖൈയല്‍ കൊല്ലടി, നസീര്‍ ഖാന്‍ ഫൈസി, ശമീര്‍ മാസ്റ്റര്‍ പെരിങ്ങമല, നജീബ് റഹ്മാനി വിഴിഞ്ഞം എന്നിവര്‍ പങ്കെടുത്തു.