അവകാശ, അസ്തിത്വ ബോധമുണര്‍ത്തി മുന്നേറ്റ യാത്ര സമാപിച്ചു

പുത്തൂര്‍(മംഗളൂരു): മത സൗഹാര്‍ദത്തിന് കരുത്തേകിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും അത് തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ ശക്തമായ നിലപാടുകളുമായി സമസ്തയുണ്ടാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. ‘അസ്തിത്വം അവകാശം യുവനിര വീണ്ടെടുക്കുന്നു’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ നിലപാടുകള്‍ യഥാര്‍ഥ ഇസ്‌ലാമിന് അന്യമാണ്. രാജ്യത്തിന്റെ മത സൗഹാര്‍ദത്തിന് വിരുദ്ധമായ ഒരു പ്രവര്‍ത്തനവും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാവില്ല. ഇതര മതവിശ്വാസികളെ ശത്രുവായി കാണുന്ന തീവ്രനിലപാടുകള്‍ മുസ്‌ലിമിന്റെതല്ല, മതപ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയത പ്രചരിപ്പിക്കുന്നതിനെതിരേ എല്ലാ കാലത്തും മതപണ്ഡിതര്‍ നിലകൊണ്ടിട്ടുണ്ട്. വിശുദ്ധ മതത്തിന്റെ യഥാര്‍ഥ അനുയായികള്‍ക്ക് വര്‍ഗീയ നിലപാടുകള്‍ സ്വീകരിക്കാനാകില്ല. പരസ്യമായി പ്രബോധനം ചെയ്യപ്പെടുന്ന മതമാണ് ഇസ്‌ലാം, കാരണം ഒളിച്ചു കടത്തേണ്ട ഒരു ആശയവും അതിലില്ല. മുസ്‌ലിം നാമധാരികള്‍ ചെയ്യുന്നതെല്ലാം മതം പഠിപ്പിക്കുന്നതല്ല. രാജ്യത്തെ മതസൗഹര്‍ദത്തിന് തണലായാണ് എല്ലാ കാലത്തും മുസ്‌ലിം സമുദായം നിലകൊണ്ടതെന്നും തങ്ങള്‍ പറഞ്ഞു .
എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സയ്യിദ് അമീര്‍ തങ്ങള്‍ അധ്യക്ഷനായി. അഹ്മദ് പൂക്കോയ തങ്ങള്‍ പുത്തൂര്‍ പ്രാര്‍ഥന നടത്തി. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ കാംപയിന്‍ സന്ദേശം നല്‍കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ പ്രമേയ പ്രഭാഷണം നടത്തി. കര്‍ണാടക നിയമസഭ മുന്‍ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ മുഖ്യാതിഥിയായി.


ഡിസംബര്‍ 30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച മുന്നേറ്റ യാത്ര കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 62 വേദികളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് പുത്തൂരില്‍ സമ്മേളനത്തോടെ സമാപിച്ചത്. കര്‍ണാടക കേരള അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്ന് കര്‍ണാടക സംസ്ഥാന, ദക്ഷിണ കന്നഡ ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കളുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് സംസ്ഥാനത്തേക്ക് ആനയിച്ചത്. ഉള്ളാള്‍ ദര്‍ഗ ശരീഫ് പരിസരം, മിത്തബൈല്‍ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് യാത്ര പുത്തൂരിലെത്തിയത്.
സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബി.കെ അബ്ദുല്‍ ഖാദര്‍ ഖാസിമി, സൈനുല്‍ ആബിദ് ജിഫ്‌രി തങ്ങള്‍, ഡോ. കെ.ടി ജാബിര്‍ ഹുദവി, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, അനീസ് കൗസരി എന്നിവര്‍ പ്രഭാഷണം നടത്തി. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി മുഖ്യപ്രഭാഷണം നടത്തി. ബശീര്‍ ഫൈസി ദേശമംഗലം സമാപന സന്ദേശം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതവും താജുദ്ദീന്‍ റഹ്മാനി നന്ദിയും പറഞ്ഞു.
ഉള്ളാള്‍ ദര്‍ഗ പരിസരത്ത് മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണസമ്മേളനം ഉസ്മാന്‍ ഫൈസി തോടാര്‍ ഉദ്ഘാടനം ചെയ്തു. മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. സയ്യിദ് അമീര്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. മംഗലാപുരം എം.എല്‍.എ യു.ടി ഖാദര്‍, ഹാറൂന്‍ അഹ്‌സനി, ഇബ്‌റാഹീം ബാഖവി കെ.സി റോഡ്, ഉള്ളാള്‍ ദര്‍ഗ കമ്മിറ്റി പ്രസിഡന്റ് റശീദ് ഹാജി സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ മുസ്തഫ അബ്ദുല്ല ഉള്ളാള്‍ സ്വാഗതം പറഞ്ഞു.
മിത്തബൈലില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ജിഫ്‌രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ശാദ് ദാരിമി മിത്തബൈല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സാഗര്‍ പാര്‍ലിയ, അശ്‌റഫ് ഫൈസി മിത്തബൈല്‍, അബ്ദുല്‍ അസീസ് ദാരിമി ബാക്കഞ്ചെട്ടു, റിയാസ് റഹ്മാനി കാന്യ സംസാരിച്ചു. ജമാലുദ്ദീന്‍ ദാരിമി സ്വാഗതവും നസീര്‍ അസ്ഹരി നന്ദിയും പറഞ്ഞു.
വിവിധ കേന്ദ്രങ്ങളില്‍ സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഇസ്മാഈല്‍ യമാനി, ശഹീര്‍ പാപ്പിനിശ്ശേരി, ആശിഖ് കുഴിപ്പുറം, ടി.പി സുബൈര്‍ മാസ്റ്റര്‍, ജലീല്‍ ഫൈസി അരിമ്പ്ര, ഖാിം ദാരിമി, ശഹീര്‍ ദേശമംഗലം, ഒ.പി അശ്‌റഫ്, സി.ടി ജലീല്‍ മാസ്റ്റര്‍, ശുഹെബ് നിസാമി, ബശീര്‍ അസ്അദി, മുഹമ്മദ് ഫൈസി കജ, ഫൈസല്‍ ഫൈസി മടവൂര്‍, ശമീര്‍ ഫൈസി ഒടമല, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വേദികളില്‍ ഡോക്യുമെന്ററി പ്രദര്‍ശനവും ക്വിസും അവകാശ പത്രിക സമര്‍പ്പണവും നടന്നു.