ദേശീയ വിദ്യാഭ്യാസ നയം: ഭാവി തലമുറയെ സങ്കുചിത കാഴ്ചപ്പാടിലേക്ക് നയിക്കരുത് : SKSSF

കോഴിക്കോട്: രാജ്യത്തെ ഭാവി തലമുറയുടെ വളര്‍ച്ചക്കും വികാസത്തിനും കാരണമാവേണ്ട വിദ്യാഭ്യാസ നയം സങ്കുചിത കാഴ്ചപ്പാടിലേക്ക് നയിക്കുന്നതാവരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. വിപുലമായ ചര്‍ച്ചകള്‍ക്ക് അവസരം നിഷേധിക്കുകയും ജനാധിപത്യ മതേതര മൂല്യങ്ങളെ കുറിച്ച് നിശ്ശബ്ദത പാലിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ നയം ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അധികാര കേന്ദ്രീകരണത്തിലൂടെ ഭരണാധികാരികളുടെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കപ്പെടുകയും സംവരണം നിഷേധിക്കപ്പെടുകയും ചെയ്യും. പ്രാദേശിക ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നത് സ്വാഗതാര്‍ഹമാണ്, എന്നാല്‍ അന്തര്‍ദേശീയ ഇടപെടല്‍ സാധ്യമാക്കുന്ന വിദേശ ഭാഷകള്‍ നിരാകരിക്കുകയും സംസ്‌കൃതത്തിന് അമിത പ്രാധാന്യം നല്‍കുകയും ചെയ്യുന്നത് സങ്കുചിത ദേശീയത അടിച്ചേല്‍പ്പിക്കുന്നതിനാണ്. ഭരണഘടനയിലെ മൗലിക കടമകളെ കുറിച്ച് വാചാലമാവുകയും മൗലികാവകാശങ്ങള്‍ സംബന്ധിച്ച് മൗനം പാലിക്കുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊണ്ട് ആവശ്യമായ പുനക്രമീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം,ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ,ബശീര്‍ ഫൈസി ദേശമംഗലം,ബശീര്‍ ഫൈസി മാണിയൂര്‍,ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍,മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി,നിയാസ് എറണാകുളം,ഖാദര്‍ ഫൈസി തലക്കശ്ശേരി,ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ് , അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി,നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ,ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു.ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.